2009, ഡിസംബർ 30, ബുധനാഴ്‌ച

മാ...പ്പ്..(കവിത)

സോദരീ......മാപ്പ്,

പറവകളെപ്പോലെ പാറിനടന്ന
നിന്റെ ചിറകുകളറുത്തുവീഴ്ത്തിയതും
പൊന്‍ ചിലങ്കയണിഞ്ഞ
നിന്റെകിനാവുകളെയ്തുവീഴ്ത്തിയതും
പൂനിലാവിന്റെപ്രഭചൊരിഞ്ഞ
നിന്റെആത്മാവിനെക്കൊന്നതും
ഞാന്‍ തന്നെയായിരുന്നു.

നീ മിടുക്കിയായിരുന്നു ഊര്‍ജ്ജസ്സ്വലയും
കളിയിലും കാര്യത്തിലും
നീ ഒന്നാമതാവുന്നത്
അകലെനിന്നുകണ്ടാ
                                  ഹ്ലാദിച്ചിരുന്നു ഞാന്‍.

പിന്നെ എപ്പോഴാണു നീ
ഇരുളിന്റെ ഈ ഗുഹയില്‍ അകപ്പെട്ടത്?
വെളിച്ചത്തോട് നിനക്ക്
അടങ്ങാത്ത അഭിനിവേശമായിരുന്നല്ലൊ

എന്നാല്‍ നിന്റെ ശരീരം
രാത്രിയുടെ ശക്തികള്‍
                                    ക്കാഹാരമായിരുന്നു.

ഏണിപ്പടികളിലൂടെ നീ
സൂര്യനുനേരെ കുതിക്കുമ്പോള്‍
അവര്‍ ചൂട്ടുകത്തിച്ചു
                                നിന്നെത്തേടിവരുന്നുണ്ടെന്ന്
അറിഞ്ഞിട്ടും ഞാന്‍
കാഴ്ചക്കാരനായിനിന്നു.

എരി തീ കണ്ട ഇയാം പാറ്റയെപ്പോലെ
പിന്നെ നീ
ആപൊട്ടിച്ചൂട്ടുകള്‍ക്ക് പിറകെപോയി

അവരുടെ വിശപ്പുതീര്‍ക്കാന്‍
നിന്നെ വിളമ്പി
അവര്‍ വിഭവങ്ങളുടെ
                                  വിശേഷങ്ങളറിയിച്ചപ്പോള്‍
എന്റെ നിര്‍വ്വികാരത
അവരുടെ ആഹ്ലാദങ്ങളില്‍ പങ്കുചേര്‍ന്നു.

പിന്നീട്
ഇരുണ്ട ഒരിടവഴിയില്‍
പതുങ്ങിപ്പതുങ്ങി
നീ നടക്കുന്നതു കണ്ടു
ഒരു കള്ളനെപ്പോലെ..
കാമവെറി മൂത്ത ഒരു മ്ര് ഗം
നിന്റെ കയ്ക്കു പിടിച്ചിരുന്നു

അരുതരുതെന്ന് 
തെല്ലൊരാശങ്കയോടെ 
ഞാന്‍ നിന്നെവിലക്കിയപ്പോള്‍
ഇവനാര് ഒരുപദേശി?
എന്റെ തന്തയോ അതോ പുണ്യവാളനോ
എന്ന പുഛ്ചത്തോടെ
ഈയേട്ടനെ നീ തുറിച്ചു നോക്കി.

എന്റെ മനസ്സാക്ഷിക്കുനേരെ
നീ എയ്തു വിട്ട ഒരമ്പായിരുന്നു അത്
ചോര വാര്‍ന്ന ഹ്ര് ദയവുമായി
ഞാന്‍ പിന്‍ വാങ്ങുകയായിരുന്നു
ഒരപമാനിതനെപ്പോലെ.

ഇന്നു നിന്നെ ഞാന്‍ കാണുന്നു
പുഴു തിന്നുതീര്‍ത്ത തളിരില പോലെ
ചിറകറ്റുവീണ പറവയെപ്പോലെ
ആത്മാവുമരിച്ച നിന്നെ
കഴുകന്റെ കണ്ണുകളുള്ള
വിശന്നസിംഹങ്ങളാല്‍‍
വേട്ടയാടപ്പെട്ട 
                       മാന്‍ പേടയെപ്പോലെ.

സര്‍ക്കസ്സുകാണുന്ന കാഴ്ചക്കാരില്‍
ഒരുവനായ എന്നെ നീ
പരിഹാസത്തോടെ നോക്കിയെങ്കിലും
പാപ ഭാരത്താല്‍ തലകുനിച്ചു
നിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു

എന്റെ കൊച്ചനുജത്തീ‍ീ‍ീ........... മാ‍പ്പ്.                                  


2 അഭിപ്രായങ്ങൾ:

  1. വെറി പൂണ്ട സമൂഹത്തില്‍ അകപെട്ടുപോയ നമുക്ക് നിശബ്ദം പ്രതികരിക്കാം ....അല്‍പ്പം ഉച്ചത്തിലും ....

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ എസ് എം സാദിഖ്, വിലപ്പെട്ട അഭിപ്രായം അറിയിച്ചതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ