2010, ജനുവരി 31, ഞായറാഴ്‌ച

ഉണ്മ

ഇരവിന്റെഇലയനക്കങ്ങളില്‍
എന്റെഅവബോധമുണര്‍ന്നിരിക്കുന്നു
പാതിരാവിലെ തളര്‍ന്ന പക്ഷിയുടെ പാട്ട്
ഒരുവിലാപമായെന്നിലലിഞ്ഞുചേരുന്നു
കൂരിരുട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങള്‍
ആയിരം താരകങ്ങളായെന്റെ
നെറുകയിലുതിച്ചുയരുന്നു.

ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍മ്മകള്‍
ചുടുബാഷ്പകണങ്ങളായെന്നില്‍ വര്‍ഷിക്കുമ്പോഴും
സൂചിമുനകളായ് തുളഞ്ഞുകയറുന്ന
ഉപ്പുകലര്‍ന്ന ശീതക്കറ്റിനെപ്പേടിച്ച്
എന്റെയാത്മാവുള്‍വലിയുന്നു

ഇരുണ്ട തിരശ്ശീലക്കപ്പുറത്ത്
മഞ്ഞുമലകള്‍ പെയ്തൊഴിയുമ്പോഴും
പാതിരാമഴ തലക്കുമുകളില്‍
ചരല്‍ വാരിയെറിയുമ്പൊഴും
ചീവീടുകള്‍ നിര്‍ത്താതെ കരയുമ്പൊഴും
ഞാന്‍......
ഞാന്‍ വാക്കുകള്‍ക്കുവേണ്ടി കിതയ്ക്കുന്നു.
                          -----------------------------------------